എഴുതപ്പെട്ട ചരിത്രങ്ങളിൽ ഒന്നും ആരും പറയാതെ പോയ ജീവിതങ്ങളെ പറ്റിയാണ് സുധാ മേനോൻ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന തന്‍റെ പുസ്തകത്തിലൂടെ സംസാരിക്കുന്നത്. “ഞാൻ മുട്ടുകുത്തിയതു നിന്‍റെ മുന്നിലല്ല, മുഴുവൻ മാനവരാശിയുടെയും അനന്തമായ വ്യഥകൾക്കു മുന്നിലാണ്” എന്ന ദസ്തയേവ്സ്കി ( കുറ്റവും ശിക്ഷയും ) ഉദ്ധരണിയിലാണ് സുധാ മേനോൻ പുസ്തകത്തിന്‍റെ ആമുഖം തുടങ്ങിയിരിക്കുന്നത്. വായനക്കാരിലേക്ക് കൂടി ആ മുറിവുകളുടെ വ്യഥ പകർത്തുന്ന ഈ പുസ്തകത്തിനു അതിനേക്കാൾ യോജിച്ച ഒരു തുടക്കം ഇല്ല താനും.
ഗവേഷകയായും പ്രോഗ്രാം മാനേജർ ആയും കൺസൾട്ടന്റ് ആയും യുദ്ധമേഖലകളിലും ദുരന്ത-കലാപബാധിത പ്രദേശങ്ങളിലുമുള്ള സ്ത്രീകൾക്കിടയിൽ പ്രവർത്തിച്ച സുധാ മേനോന്‍റെ രണ്ടായിരത്തിമൂന്നു മുതലുള്ള യാത്രകളാണു പുസ്തകത്തിന് ആധാരം. ഈ കാലയളവിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വച്ചു പരിചയപ്പെട്ട ആറു സ്ത്രീകളുടെ ജീവിതകഥകളാണ് ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’. വിവരിക്കാനാവാത്ത ദുരന്തങ്ങളിലൂടെ, നിസ്സഹായതയിലൂടെ കടന്നു പോകുന്ന, സ്ത്രീകളുടെ കഥകളിലൂടെ സുധാ മേനോൻ പറയുന്നത് അവരുടെ രാജ്യങ്ങളുടെ സംക്ഷിപ്ത ചരിത്രം കൂടിയാണ്. ശ്രീലങ്കയിലെ കൊക്കടിച്ചോലയിൽ ഉള്ള ജീവലത, പാക്കിസ്ഥാൻ സിന്ധിലെ ബദീനിൽ കണ്ടുമുട്ടിയ സൈറ, അഫ്ഘാനിസ്ഥാനിലെ സറൂബിയിൽ ഉള്ള പർവീൺ, ബംഗ്ലദേശിലെ കരോട്ടിയയിലെ സഫിയ, നേപ്പാളിലെ സിന്ധുപാൽചൗക്കിലെ ഗ്രാമത്തിൽ നിന്നുള്ള ശ്രേഷ്ഠ, തെലങ്കാനയിലെ വാറങ്കലിൽ കണ്ടുമുട്ടിയ രേവമ്മ- എന്നിങ്ങനെ ആറു പേർ. അവരുടെ ജീവിതരീതികളും പശ്ചാത്തലവും വ്യത്യസ്തമാണ്. യുദ്ധമോ അധികാര കേന്ദ്രങ്ങളുടെ വടം വലിയോ മതമൗലിക വാദമോ തീവ്രവാദമോ ആഭ്യന്തരകലാപങ്ങളോ പ്രകൃതിദുരന്തമോ കോർപ്പറേറ്റുകളുടെ ചൂഷണത്തിൽ അധിഷ്ഠിതമായ ദയാരാഹിത്യമോ ഒക്കെയാണ് പശ്ചാത്തലങ്ങൾ. പക്ഷേ ദാരിദ്ര്യവും വറ്റിപ്പോയ കണ്ണീരും നിസ്സഹായതയും എല്ലാം തകർന്നിടത്ത് നിന്നും മുന്നോട്ട് പോയിക്കൊണ്ടേയിരിക്കാനുള്ള അടങ്ങാത്ത ഉൾക്കരുത്തുമാണ് വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ഇവരെ തുല്യരാക്കുന്നത്.
എന്ന് എഴുത്തുകാരി ആമുഖത്തിൽ പറയുന്നു.
ഏത് ദുഷിച്ച സാമൂഹിക വ്യവസ്ഥയുടെയും ഇരകൾ അത്യന്തികമായി സ്ത്രീകളാണ്. ദരിദ്രരും ഗ്രാമീണരും കൂടി ആകുമ്പോൾ അവരുടെ അനുഭവങ്ങൾ വിവരണാതീതമാവുന്നു. ഇവരുടെ മുൻപിൽ ഭാവിയോ വർത്തമാനമോ ഇല്ല. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാനായി, ഒരോരോ ദിവസങ്ങളായി ഉന്തിക്കൊണ്ട് പോകാനുള്ള ദുരിതചക്രം മാത്രമണിവർക്ക് ജീവിതം. പേരോ മുഖമോ ചരിത്രത്തിൽ സ്ഥാനമോ ഇല്ലാത്ത ഇവരാണ് നമ്മുടെ മനസാക്ഷിയുടെ മുൻപിൽ നിശബ്ദമെങ്കിലും തീക്ഷ്ണമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് നിൽക്കുന്നത്.
സുധാ മേനോന്‍റെ തന്നെ വാക്കുകളിൽ ‘ലോകത്ത് എല്ലായിടത്തും ഇരകളായ സ്ത്രീകൾക്ക് ഒരേ ഭാഷയും ഒരേ സ്വരവും ആണ്. അതു പാക്കിസ്ഥാൻ ആയാലും ശ്രീലങ്ക ആയാലും ഇന്ത്യ ആയാലും. സ്വരഭേദങ്ങളെ, ഭാഷയെ, ഗോത്രത്തെ ഒക്കെ നിഷ്പ്രഭമാക്കുന്ന ഒരു ഏകത സ്ത്രീകളുടെ അനുഭവങ്ങൾക്കുണ്ട്.
പുസ്തകത്തിലെ ഓരോ സ്ത്രീയുടെ ജീവിതാവസ്ഥയും നമ്മുടെ ഉള്ളിൽ നീറ്റലുള്ള മുറിവുകളായി അവശേഷിക്കും. ദിവസങ്ങളോളം അത് നമ്മെ പിന്തുടരുകയും ചെയ്യും. വായിച്ചതൊന്നും കെട്ടുകഥകൾ അല്ല എന്ന യാഥാർഥ്യം തന്നെയാണ് കാരണം. കേവലം ചർച്ചാപ്രാധാന്യം മാത്രമർഹിക്കുന്ന പുസ്തകം അല്ല ഇത്. ഗ്രാമീണരും ചരിത്രത്തിൽ ഇടം പിടിക്കാതെ ജീവിതത്തോട് അതിന്‍റെ വിവിധ മുഖങ്ങളുള്ള ദുരിതങ്ങളോട് പോരാടുന്ന ദരിദ്രരുമായ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഗവണ്മെന്റുകളും എൻ.ജി.ഒ.കളും ഇനിയുമേറേ മുന്നേറാൻ ഉണ്ട് എന്ന് പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു.
PHOTO CREDIT : SUDHA MENON
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂