‘കയറാൻ പറ്റില്ല.. എമർജൻസി നിറയെ ആളുണ്ട്, സഹകരിക്കൂ..’
ഹിന്ദിയിൽ സെക്യൂരിറ്റി ആ സ്ത്രീയോട് പറഞ്ഞു കൊണ്ടേയിരുന്നു…
“എനിക്ക് കാണണം..” എന്നു വാശി പിടിച്ചു കുട്ടികളെ പോലെ ആ സ്ത്രീ തറയിൽ ഇരുന്നു…
സ്ഥിരം കാഴ്ചകളിൽ ഒന്നായതു കൊണ്ട് ശ്രദ്ധിച്ചില്ല.. പക്ഷേ അവർ തറയിൽ നിന്നെഴുനേൽക്കുന്നില്ല.. സെക്യൂരിറ്റി ആവതു ശ്രമിക്കുന്നുണ്ട്..
പ്രശ്‌നം രൂക്ഷമാകാതിരിക്കാനായി അവരുടെ അടുത്തു ചെന്നിരുന്ന് കാര്യമന്വേഷിച്ചു…
എമർജൻസി ഡിപ്പാർട്മെന്റിൽ വളരെ മോശം അവസ്ഥയിൽ അവരുടെ ഭർത്താവു കിടക്കുന്നുണ്ട്.. അവർക്കു അദ്ദേഹത്തെ ഒന്ന് കാണണം..
വിവരങ്ങൾ തിരക്കി വരാം എന്നുറപ്പു കൊടുത്തു അവരെ ഒരു കസേരയിലേക്ക് ഇരുത്തി…
അകത്തു ചെന്നപ്പോഴാണ് കാര്യം നിസ്സാരമല്ലെന്നു മനസ്സിലായത്.. അദ്ദേഹം മരണപ്പെട്ടിരുന്നു.. ചുറ്റിലുംആവശ്യത്തിലേറെ ബന്ധുക്കൾ നിസ്സഹായരായി നില്പുണ്ട്..
ആംബുലൻസിൽ ആണ് അദ്ദേഹത്തെ എത്തിച്ചതെന്ന് അന്തരീക്ഷം കണ്ടപ്പോൾ വ്യക്തമായി..
നിറയെ ആളുകൾ ഉള്ളത് കൊണ്ടാണ് ആ സ്ത്രീയെ സെക്യൂരിറ്റി അകത്തേക്ക് കടത്തി വിടാതിരുന്നത്…
തിരികെ അവരുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവരോടെന്തു പറയും എന്ന ധർമ്മസങ്കടത്തിലായിരുന്നു ഞാൻ..
എന്നെ കണ്ടതും അവരെഴുന്നേറ്റു ഓടി വന്നു..
“വരൂ.. നമുക്കദ്ദേഹത്തെ കാണാം..” എന്ന് പറഞ്ഞു അവരുടെ കൈകളെ ചേർത്തു പിടിച്ചു എമർജൻസി ഡിപ്പാർട്മെന്റിലേക്ക് നടന്നു..
എന്‍റെ നെഞ്ചിടിപ്പിന്‍റെ ശബ്ദം പുറത്തേക്ക് കേൾക്കാൻ പാകത്തിലായിരുന്നു…
ഓരോ അടി വെക്കുമ്പോഴും കാലുകൾ പിൻവാങ്ങി കൊണ്ടിരുന്നു…
അവരുടെ തണുത്തുറഞ്ഞ കൈകൾ എന്‍റെ കൈകൾക്കുള്ളിൽ കിടന്നു വിറച്ചു..
മരിക്കുമ്പോൾ മാത്രമല്ല ജീവിച്ചിരിക്കുമ്പോഴും നമ്മൾ മരവിക്കും എന്ന് മനസ്സിലാക്കിയ നിമിഷങ്ങൾ..
ഞാൻ അവരെ ആ മനുഷ്യൻ കിടക്കുന്ന മുറിയിലേക്ക് വിട്ടു വാതിലടച്ചു തിരിഞ്ഞു നടന്നു…
“ഉറങ്ങുകയാണോ..? എഴുന്നേൽക്കു.. , എന്തൊരുറക്കമാണ്!”
എന്ന ഉച്ചത്തിലുള്ള അവരുടെ ശബ്ദം എന്‍റെ കാതുകളിൽ അലയടിച്ചു കൊണ്ടേയിരുന്നു..
തിരിഞ്ഞൊന്നു നോക്കാതെ ഞാൻ നേരെ നടന്നു ഓഫീസ് മുറിയിൽ പോയിരുന്നു.
അതല്ലാതെ മറ്റൊന്നും എന്നെ കൊണ്ടാകില്ലായിരുന്നു!!!!
ഫോൺ നിർത്താതെ അടിക്കുന്നു, റിസപ്ഷനിൽ നിന്നാണ്..
“ഒന്നിവിടെ വരെ വരൂ..”
‘ഉം വരുന്നു..’
ഇതുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് മനസ്സിലാക്കി തന്നെ ഞാൻ താഴേക്ക് ചെന്നു..
“എനിക്ക് ഭക്ഷണമുണ്ടാക്കണം.. വീട്ടിൽ പോകണം.. അദ്ദേഹത്തിനിഷ്ടം മട്ടൻ കറിയാണ്..”
കറുത്ത ചുരിദാറിന്‍റെ ഷാൾ ചുമലിൽ നിന്നിറങ്ങി നിലത്തൂടെ വലിച്ചിഴച്ചു പിറു പിറുത്തു കൊണ്ട് ആ സ്ത്രീ റിസപ്ഷന് മുന്നിൽ ഉലാത്തുന്നു….
അപ്പോഴാണ് ഞാൻ അവരെ കൂടുതൽ ശ്രദ്ധിച്ചത്.. വെളുത്തു സുന്ദരിയായ മുപ്പത്തഞ്ചിൽ കൂടുതൽ പ്രായമില്ലാത്ത സ്ത്രീ..
ആ നടത്തം പന്തിയല്ലെന്ന് കണ്ടു അവരെ പിടിച്ചു നിർത്തി ലൗഞ്ചിൽ കൊണ്ടിരുത്തി…
ഹിന്ദിയിൽ എന്തൊക്കെയോ അവർ പറയുന്നുണ്ട്…
“മാം.. പറയൂ.. എന്താണ് ഞാൻ ചെയ്തു തരേണ്ടത്???
അവരെന്നെ തുറിച്ചു നോക്കി, ആ ഭാവം എന്നെ പേടിപെടുത്തിയെങ്കിലും.. ധൈര്യം സംഭരിച്ചു ഞാൻ വീണ്ടും ചോദിച്ചു.. “മക്കളെ കാണണോ?”
‘വേണ്ട.. എനിക്ക് വീട്ടിൽ പോകണം.. അദ്ദേഹം സാധനങ്ങൾ വാങ്ങാൻ പോയതാണ്.. തിരികെ വരും.. എനിക്ക് ഇപ്പോൾ തന്നെ വീട്ടിൽ തിരിച്ചെത്തണം.’
അവരുടെ മാനസിക നില തകരാറിലാണെന്ന് മാത്രം എനിക്ക് മനസ്സിലായി..
പൊട്ടിക്കരയാതെ.. യാഥാർഥ്യം അംഗീകരിക്കാതെയാണ് അവരുടെ നിൽപ്പ്..
അവരുടെ സഹോദരൻ പുറത്തു എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
ഞാൻ പുറത്തിറങ്ങി അയാളോടായി പറഞ്ഞു..
“നോക്കു അവരെ പറഞ്ഞു മനസ്സിലാക്കു.. അവർ കരഞ്ഞില്ലെങ്കിൽ പ്രശ്നമാണ്..”
‘എന്നെ കൊണ്ടാവില്ല.. അവരുടെ ബന്ധം വളരെയേറെ ആഴത്തിൽ ഉള്ളതാണ്.. നിങ്ങൾ കരുതും പോലെ അത്ര എളുപ്പത്തിൽ എനിക്കവരെ പറഞ്ഞു മനസ്സിലാക്കാൻ ആകില്ല.. ‘
അയാളും പൊട്ടിക്കരഞ്ഞു കൊണ്ട് മാറി നിന്നു…
ഇനി വേറെ നിവർത്തിയില്ല.. റബ്ബേ മനസ്സിനൊരു ധൈര്യം തരണേ എന്ന പ്രാർത്ഥനയോടെ ഞാൻ മുറിയിൽകയറി അവരുടെ അടുത്തിരുന്നു..
“മാം… ആംബുലൻസിൽ ഇങ്ങോട്ട് എത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു.. ഞങ്ങൾ പരമാവധിശ്രമിച്ചു.. മക്കളെ എത്തിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. അവരിപ്പോൾ എത്തും.. ഇങ്ങനെ പെരുമാറിയാൽ ആ കുട്ടികൾ പേടിക്കും.. അവർക്കു ഇനി അമ്മ മാത്രമേയുള്ളു.. ആ യാഥാർഥ്യം മനസ്സിലാക്കു… മാം ഒന്ന് കരയു..”
ഇത്രേം പറഞ്ഞൊപ്പിച്ചു അവരെ ചേർത്തു പിടിച്ചു…
നിസ്സഹായായ ആ സ്ത്രീ എന്നെ വട്ടം പിടിച്ചു ഉറക്കെ ഉറക്കെ കരഞ്ഞു..
എന്‍റെ ആരുമല്ലാത്ത…
ജീവിതത്തിൽ ആദ്യമായി മരണപെട്ടതിനു ശേഷം മാത്രം കണ്ട അയാൾക്കു വേണ്ടി ഞാനും കരഞ്ഞു…
നിങ്ങളുടെ പ്രിയപ്പെട്ടവൻ/പ്രിയപ്പെട്ടവൾ മരണപെട്ടു എന്ന് അറിയിക്കേണ്ടി വരുന്ന ദൗത്യം ഒരുപാടു മനോബലം വേണ്ടുന്ന ഒന്നാണ്..
കൂടെ ജോലി ചെയ്യുന്ന എനിക്കേറെ പ്രിയപ്പെട്ട രണ്ടു മൂന്നു കൂട്ടുകാർ പലപ്പോഴും ഈ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്നവരാണ്…
‘നിങ്ങൾക്കിത് ശീലമല്ലേ.. നിങ്ങളുടെ ആരുമല്ലല്ലോ.. നഷ്ടപെട്ടത് അറിയിച്ചാൽ മാത്രം പോരെ’ എന്നൊക്കെ പലരും ചോദിക്കാറുണ്ട്…
അതെ.. ഞങ്ങൾക്കിതു ശീലമാണ്..
ഇതുപോലുള്ള വേദനാജനകമായ പല അവസ്ഥകൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുമുണ്ട്..
ഓർക്കൂ..നിങ്ങളത് ഒരിക്കലേ കേൾക്കുന്നുള്ളു..
പക്ഷേ ഞങ്ങൾക്കതു പലപ്പോഴും പലരോടായും അറിയിക്കേണ്ടതുണ്ട്..
ആരുമല്ലാത്തവർക്കായി കണ്ണീർ പൊഴിക്കുന്നുണ്ട്..
ചടങ്ങുകളും എഴുത്തുകുത്തുകളും കഴിഞ്ഞു മൃതശരീരം കൈമാറും വരെ ബന്ധുക്കളെ മാറി മാറി ആശ്വസിപ്പിക്കേണ്ടതുണ്ട്..
കൂടെ നിൽക്കേണ്ടതുണ്ട്..
മരവിച്ചു തണുത്തുറഞ്ഞ മനസ്സോടെ ഒരുപാടു തവണ നിൽക്കേണ്ട അവസ്ഥയെ എന്ത് പേരിട്ടു വിളിക്കും എന്നിനിയും അറിയില്ല..
മരണം പോലെ തീർച്ചയുള്ള മറ്റൊന്നും തന്നെയില്ല..
കൂടുതൽ മനക്കരുത്താർജിക്കാം എന്നതിൽ കവിഞ്ഞു ഈ അവസരത്തിൽ മറ്റൊന്നും തന്നെ ചെയ്യാനുമില്ല…
PHOTO CREDIT : JAKE ESPEDIDO
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂