19(1)(a) എന്ന ഒ ടി ടി റിലീസ് ചിത്രം ഇന്ദു.വി.എസ് എന്ന സംവിധായികയുടെ ആദ്യ ചിത്രമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫ്രീഡം ഓഫ് എക്സ്പ്രഷനെ – പൗരൻ്റെ മൗലികാവകാശമായ അഭിപ്രായ/ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യത്തെ-കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.
ഡയലോഗ്കളെക്കാൾ ഉപരി സിനിമയിൽ ആശയം പ്രകടിപ്പിക്കുന്നത് മനോഹരവും അർത്ഥവത്തായതുമായ ചില ഫ്രെയിമുകളാണ്. തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന പേര് പരാമർശിക്കാത്ത ഒരു പെൺകുട്ടിയും(നിത്യ മേനോൻ) അവളുടെ ജീവിതത്തിലേക്ക് ചില നിമിഷങ്ങളിലേക്ക് മാത്രമായി കടന്നു വന്നു മരണത്തിലേക്ക് മറഞ്ഞു പോയ വിപ്ലവചിന്താഗതിക്കാരനും എഴുത്തുകാരനും ആയ ഗൗരി ശങ്കറും(വിജയ് സേതുപതി) ആണ് പ്രധാന കഥാപാത്രങ്ങൾ.
സമകാലീന ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിലെ ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ തുടങ്ങിയവരുടെ കൊലപാതകങ്ങളെ ഓർമിപ്പിക്കുന്നുതാണ് ഇവിടെ ഗൗരി ശങ്കറിൻ്റെ അന്ത്യം.
തന്റേതായ ആശയങ്ങൾക്കോ അഭിപ്രായങ്ങൾക്കോ പ്രസക്തിയില്ലാത്ത, ഉണ്ടെങ്കിൽ തന്നെ അത് പ്രകടിപ്പിക്കുന്നതിനു സാഹചര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് പെൺകുട്ടി എങ്കിൽ നേരെ വിപരീതമാണ് ഗൗരി ശങ്കറിൻ്റെ നിലപാട്. തനിക്കു ഈ ലോകത്തോട് സംവദിക്കാനുള്ളത് മുഴുവൻ തൻ്റെ അക്ഷരങ്ങളിലൂടെ അയാൾ പറയുന്നു. തൻ്റെ ചുറ്റുമുള്ള ജീവജാലങ്ങളോടെല്ലാം ഉള്ള അയാളുടെ മമത അയാളുടെ ഓരോ ചെറു പ്രവൃത്തിയിലും സംവിധായിക ഒളിച്ചു വയ്ക്കുന്നുണ്ട്. അയാളുടെ വിപ്ലവം ആ മമതയിൽ അധിഷ്ഠിതമാണ്. ജീവിതത്തിലെ അവസാനനിമിഷം തൻ്റെ നേരെ തോക്കെടുത്ത് നിറ ഒഴിക്കുന്നയാളെയും തുറന്ന ചിരിയോടെയാണ് അയാൾ നോക്കുന്നത്, അമ്പരപ്പോടെ അല്ല. സാർത്ഥകമായ ഒരു ജീവിതം ജീവിച്ച്, ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തു എന്ന തൃപ്തിയാണ് അയാളുടെ മുഖത്തു നമുക്ക് കാണാൻ കഴിയുന്നത്.
അതേ സമയം കഷ്ടിച്ചു ജീവിക്കാൻ മാത്രം ഉതകുന്ന ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന പെൺകുട്ടിയുടെ കാര്യത്തിൽ, അടുത്ത ഒരേയൊരു സുഹൃത്തിനോട് മാത്രമാണ് അവൾ തുറന്ന് സംസാരിക്കുന്നത്. നമുക്ക് അജ്ഞാതമായ ഏതോ കാരണത്താൽ നിന്നു പോയ പഠിത്തം പൂർത്തിയാക്കാൻ പോലും ശ്രമിക്കാൻ വയ്യാത്ത വിധം അവളുടെ നൈരന്തര്യത്തിൻ്റെ മടുപ്പ് നിറഞ്ഞ ജീവിതം പ്രത്യാശയറ്റതാണ്.
എന്നിട്ടും അതുവരെ പരസ്പരം അപരിചിതരായിരുന്ന ഈ രണ്ടുപേരുടെയും ജീവിതം, ഒരു മുഹൂർത്തത്തിൽ ഒരു കയ്യെഴുത്തു പ്രതിയാൽ ബന്ധിക്കപ്പെടുന്നു. ഗൗരിയുടെ അവസാന കൃതി മറ്റാരാലും വായിക്കപ്പെടാതെ പെൺകുട്ടിയുടെ കയ്യിൽ എത്തുന്നതോടെ അവളുടെ മുഷിപ്പൻ ജീവിതം തകിടം മറിയുന്നു. ഒരുപാട് ചെയ്യാൻ ശ്രമിച്ച, ഒരുപാട് പറയാൻ ശ്രമിച്ച ഒരാളുടെ ജീവിതത്തിൻ്റെ അധ്വാനഫലം തൻ്റെ കൈകളിലാണ് എന്ന ചിന്ത അവളെ അടിമുടി നവീകരിക്കുന്നു. ആളുകൾ അവളിൽ നിന്ന് പ്രതീക്ഷിക്കുന്നതേ ചെയ്യാറുള്ളൂ എന്ന് സ്വയം വിലയിരുത്തുന്ന പെൺകുട്ടി, അദൃശ്യമായ ലക്ഷ്മണരേഖകളെ ലംഘിക്കാൻ തുടങ്ങുന്നു. സിനിമ ആത്യന്തികമായി സംസാരിക്കുന്നത് സമൂഹത്തെ ചലിപ്പിക്കാൻ ശ്രമിച്ച ഗൗരിയെക്കുറിച്ചല്ല, മറിച്ച് തന്നെ വലയം ചെയ്തിരിക്കുന്ന അദൃശ്യമായ പുറം തോട് ഭേദിക്കാൻ ശ്രമിക്കുന്ന, സാധാരണത്വത്തിൽ നിന്ന് ഉയരാൻ തയ്യാറാവുന്ന പെൺകുട്ടിയെക്കുറിച്ചാണ്.
ഈ കാര്യങ്ങളെല്ലാം സംവദിക്കുന്നത് സൂക്ഷ്മമായ ശ്രദ്ധ ആവശ്യപ്പെടുന്ന ഫ്രെയിമുകളിലൂടെയാണ്. ഓരോ ഫ്രെയിമിനും നമ്മളോട് പലതും പറയാനുണ്ട്.
ലാളിത്യത്തിൻ്റെ മനോഹാരിത നിത്യ മേനോൻ്റെയും സേതുപതിയുടെയും കഥാപാത്ര സൃഷ്ടിയിലുണ്ട്. തികഞ്ഞ സ്വഭാവികതയോടെ തങ്ങളുടെ കഥാപാത്രങ്ങളെ രണ്ടുപേരും ഉൾക്കൊണ്ടിട്ടുണ്ട്. തൻ്റെ കഥാപാത്രം അനുഭവിക്കുന്ന മന:സംഘർഷത്തെ കയ്യടക്കത്തോടെ അതിഭാവുകത്വമില്ലാതെ നിത്യ നമ്മളിലേക്ക് പകരുന്നുണ്ട്.
മൗനം നിറഞ്ഞ ഇടവേളകളാവട്ടെ, ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതം കൊണ്ട് ഹൃദയത്തെ നിറയ്ക്കുന്നു.
എന്നെങ്കിലും ഒന്ന് എതിർത്തു നോക്കിയിട്ടുണ്ടോ വ്യവസ്ഥിതിയെ എന്ന് നമ്മൾ സ്വയം ചോദിച്ചു പോവുന്നു.
ലളിതമെന്നു പ്രത്യക്ഷാ തോന്നുന്ന സിനിമയിലുള്ളത് സൂക്ഷ്മമായ ആശയങ്ങളാണ്. സംവിധായിക അഭിനന്ദനം അർഹിക്കുന്നു. ഇനിയും മികച്ച ഇന്ദു.വി.എസ് ചിത്രങ്ങൾ നമുക്ക് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..
PHOTO CREDIT : 19(1)(a)
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂