ഒല്ലൂരു സെന്റ് ജോസഫ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുര്യപ്പന് റഷ്യയോട് കടുത്ത സ്നേഹമായിരുന്നു.
ഒല്ലൂരു മണ്ഡലം ചോപ്പ് ആയതു കൊണ്ടാണെന്നു കരുതിയെങ്കിൽ നമുക്ക് തെറ്റി,
കാരണം, റഷ്യയോട് മാത്രമല്ല.. നാറ്റോയിൽ ചേരാൻ നിലപാട് എടുക്കാൻ ശ്രമിച്ച യുക്രൈനോടും, കുത്തിത്തിരുപ്പിൻ്റെ ഉപജ്ഞാതാക്കളായ അമേരിക്കയോടും എന്നല്ല, ഈ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്ന സകല ആയുധകച്ചവടക്കാരോടും കുര്യപ്പന് പക്ഷഭേദമില്ലാതെ സ്നേഹം പൊടുന്നനെ വളർന്നു വന്നു.
അങ്ങനെ സാർവലൗകികമായി ആ സ്നേഹം വളർന്നു പന്തലിച്ചത് പത്രം വായിച്ചോ ചാനൽ ചർച്ച കണ്ടോ ടാഗോർ കവിതകൾ വായിച്ചോ സംഭവിച്ചതാണെന്ന് കരുതിയാൽ നമുക്ക് വീണ്ടും തെറ്റി.
ചുരുക്കം ചിലയാളുകൾ മാത്രം അറിഞ്ഞ ആ സംഭവം താഴെ കാണും വിധം സംഗ്രഹിക്കാവുന്നതാണ്.
ഉക്രൈനിൽ റഷ്യ വെടി പൊട്ടിക്കാൻ തുടങ്ങിയ വാർത്ത ചാനലുകൾ ആക്രാന്തത്തോടെ ഛർദിക്കാൻ തുടങ്ങിയതിന് തൊട്ടു മുൻപാണ് സംഗതിയുടെ ആരംഭം.
സ്കൂളിൽ പോകാനിറങ്ങിയെങ്കിലും വീട്ടുകാർ ആരുമറിയാതെ തിരിച്ച് കയറി
വീടിൻ്റെ രണ്ടാം നിലയുടെയും മുകളിലുള്ള മച്ചിൽ ഉറങ്ങികിടക്കുകയായിരുന്ന കുര്യപ്പനെ അവൻ്റെ അപ്പൻ അന്തോണി ആകസ്മികമായി കണ്ടു പിടിച്ചു. താമസം വിനാ എടുത്തിട്ടു പെരുക്കാനും തുടങ്ങി.
ആദ്യത്തെ അടി കരണക്കുറ്റിക്കിട്ടായിരുന്നു. ഉറക്കത്തിൻ്റെ കെട്ടിപ്പിടിത്തത്തിൽ നിന്ന് അടിയുടെ വേദനയിലേക്ക് എടുത്തെറിയപ്പെട്ട കുര്യപ്പന് വാലും മൂടും തിരിഞ്ഞു വരുന്നതിനു മുമ്പ് താഴെ ടിവി വച്ച അകായിൽ നിന്ന് അവൻ്റെ അമ്മച്ചി ലില്ലിക്കുട്ടി ആർത്ത് വിളിച്ചു..
“എന്റീശോയേ”
നിങ്ങള് കേട്ടാ അന്തോണ്യേട്ടാ, യുദ്ധം തൊടങ്ങീന്ന് യുദ്ധം!
നിങ്ങളാ മടിയൻ പോത്തനെ തല്ലാൻ നിക്കണ നേരം
മൂത്തതിനെ എന്ത് പണ്ടാരെങ്കിലും ചെയ്ത് യുക്രൈനീന്ന് കൊണ്ടരാൻ നോക്ക്..”
അത് കേട്ട പാതി കേൾക്കാത്ത പാതി കുര്യപ്പൻ്റെ തലയ്ക്കിട്ട് ഒരു മുട്ടൻ കിഴുക്കും കൂടി കൊടുത്ത് അന്തോണി മച്ചിൽ നിന്നിറങ്ങി. ഒരര മണിക്കൂർ കൂടി കഴിഞ്ഞു രംഗം സേഫ് ആയെന്നുറപ്പിച്ച് കുര്യപ്പനും താഴോട്ട് ഇറങ്ങി.
അമ്മച്ചി കരച്ചിലും വെപ്രാളവും നിറുത്തി, നാത്തൂനായ മോളമ്മയെ വിളിച്ചു പതം പറച്ചിൽ തുടങ്ങിയിരുന്നു.
“നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ടെടാ” എന്ന തരത്തിലുള്ള ഒരു എക്സ്പ്രഷനിട്ട് അപ്പൻ കുര്യപ്പനെ നോക്കി.
പിന്നെ, ഇവിടെയൊന്നും പഠിക്കാൻ നിൽക്കാതെ, മുണ്ടൂരു റോഡ് സൈഡിലെ 10 സെന്റ് പറമ്പ് വിറ്റ കാശും കൊണ്ട് ഡോക്ടറാവാൻ പഠിക്കാൻ ഉക്രൈനിൽ പോയ മൂത്ത ചെറുക്കനെ ഇന്റർനാഷണൽ കോൾ വിളിച്ച് തികച്ചും അസാന്ദർഭികമായി, രാഷ്ട്രീയശരി ഒട്ടുമില്ലാതെ ചീത്ത വിളിക്കാൻ തുടങ്ങി.
തത്കാലം അടിക്കുള്ള സ്കോപ് ഇല്ലെന്ന് മനസ്സിലാക്കിയ കുര്യപ്പൻ
ആശ്വാസത്തോടെ സോഫയിലിരുന്നു ടിവി കാണാൻ തുടങ്ങി.
ഒരു ‘പ്രമുഖ’ചാനലിൽ യുദ്ധസീൻ തുടങ്ങിയിരുന്നു.
ആളിപ്പടരുന്ന തീയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന റഷ്യൻ വിമാനം
കണ്ട് കുര്യപ്പൻ ചെക്കൻ അന്തം വിട്ടിരുന്നു.
“മുൻപ് എവടയോ കണ്ട പോലെ..?”
ഒരു നിമിഷം അങ്ങോട്ട് കഴിഞ്ഞില്ല,
“കിട്ടി, കിട്ടി, യുറേക്കാ”
ചെക്കനാർത്തു വിളിച്ചു സോഫയിൽ നിന്ന് ചാടിയെണീറ്റു.
ഇതുകണ്ട് അരിശം കൊണ്ട് സമനില തെറ്റിയ അപ്പനുമമ്മയും അവൻ്റെ നേരെ പാഞ്ഞു വന്നു. അപ്പൻ്റെ കയ്യിലെ ഫോണും തട്ടിപ്പറിച്ച് ചെക്കൻ പുറത്തേക്കോടിപ്പോയി.
അഴിയാൻ പോകുന്ന ലുങ്കിയും മടക്കിക്കുത്തി അന്തോണി പുറകെയും.
അപ്പനെ വെട്ടിച്ച് പറമ്പിലെ മൂവാണ്ടൻ മാവിൻ്റെ കൊമ്പിൽ കയറിപ്പറ്റിയ ചെക്കൻ വിളിച്ചത് പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്ന ട്രോളൻ ചേട്ടനെയാണ്.
“ചേട്ടാ യുദ്ധസീൻ എന്നും പറഞ്ഞു ന്യൂസി കാണിക്കണതേയ് ഫേയ്ക്കാ ഫെയ്ക്ക്. ആ സീനെയ്, അർമ 3 വീഡിയോ ഗെയ്മിലെ കോപ്പിയാ പക്കാ കോപ്പി..”
കുടവയറും വച്ചു അന്തോണി മരം കയറാൻ ശ്രമിക്കുന്നത് കണ്ട കുര്യപ്പൻ സഹതാപത്തോടെ താഴെക്കിറങ്ങി വന്നു.
അപ്പനും മകനും തമ്മിലുള്ള പരസ്പരബഹുമാനത്തിൽ വിശ്വാസം തീരെയില്ലാത്ത അന്തോണി തലയ്ക്കു രണ്ട് മേടും കൊടുത്തു അവൻ്റെ കയ്യീന്ന്
ഫോൺ മേടിച് കൊണ്ട് പോയി.
എങ്കിലും സംഗതി കലക്കി. അര മണിക്കൂർ കൊണ്ട് സോഷ്യൽ മീഡിയയിൽ
കുര്യപ്പൻ്റെ കണ്ടുപിടിത്തം വൈറലായി. പ്രമുഖ ചാനൽ മാപ്പു പറഞ്ഞു തടി തപ്പുന്നതും കണ്ട് കുര്യപ്പൻ ഞെളിഞ്ഞിരിക്കുമ്പോൾ അമ്മ വന്ന് അപ്പൻ തന്നതിൻ്റെ ബാക്കി ഒരു നുള്ളും കൂടെ അവൻ്റെ കൈവണ്ണക്കിട്ട് കൊടുത്തു.
“മടിയൻ കുരിപ്പ്!”
അല്ലെങ്കിലും മഹാന്മാരെ സ്വന്തം നാട്ടിലും വീട്ടിലും ആരും ബഹുമാനിക്കാറില്ലല്ലോ എന്ന് സമാധാനിച്ച് കുര്യപ്പൻ കൂടുതൽ ഫേക്ക് സീനുകൾക്കായി കൊതിച്ചു യുദ്ധവാർത്തകൾ ചാനലുകൾ മാറ്റി കണ്ടുകൊണ്ടിരുന്നു.
PHOTO CREDIT : ARMA 3
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂