സായ്‌റയുടെ “തിരികെ” കഥാസമാഹാരം വായിച്ചു പൂർത്തിയായി. ഏറ്റവും ഒടുവിൽ വായിച്ച, എനിക്ക് വായന സംതൃപ്തി നൽകിയ ആ കഥാസമാഹാരത്തിൻ്റെ ഒരു വിശകലനം.
അതിരുകളില്ലാത്ത ഒരു ആകാശം പ്രതീക്ഷിച്ചു കഥാസമാഹാരം അവസാനിക്കുന്നുവെങ്കിലും, വായിച്ചു തിരിഞ്ഞു നോക്കുമ്പോൾ വായനക്കാരുടെ ചിന്തകളെ അതിരുകളില്ലാത്ത സ്വപ്‌നങ്ങൾ കാണിച്ചു കൊടുക്കാൻ കഥാകാരി തുറന്നു വെച്ച ഒരു കിളി വാതിൽ തന്നെയായി മാറുന്നു “തിരികെ”.
സ്വാതന്ത്ര്യം എന്ന ആശയം കഥാകാരി ചർച്ച ചെയുന്നത് അതിൻ്റെ പല ഭാവങ്ങളിലൂടെ, അതിലേക്ക് എത്താൻ ത്യജിക്കേണ്ട നിമിഷങ്ങൾ, ജന്മങ്ങൾ ഒക്കെ വെളിപ്പെടുത്തി കൊണ്ടാണ്.
നിത്യജീവിതത്തിലെ ചെറിയ ചെറിയ അംശങ്ങൾ കോർത്തിണക്കി മനോഹരമായ ജീവിത മുഹൂർത്തങ്ങളാണവയൊക്കെ എന്ന് തിരിച്ചറിയാൻ ഈ പുസ്തകം വായനക്കാരനെ പ്രാപ്തനാക്കുന്നു. ഓരോ നിമിഷവും വേറിട്ട ജീവിതങ്ങളാന്നെന്നും അവ കൂടുതൽ മനോഹരമാക്കാൻ നാം നഷ്ടപ്പെടുത്തരുതാത്ത ചേരുവകൾ എന്താണെന്നും നമ്മെ അറിയിക്കുന്നു.
ഓരോ നിമിഷത്തിലെയും ശരിയാണ് ആ നിമിഷത്തിലെ ജീവിതം എന്ന തോന്നൽ വരുത്താനും.. ആ ജീവിതം ആസ്വദിക്കാൻ മറ്റുള്ളവർക്ക് ജീവിതത്തിൽ ജീവനും ഊർജവും കൊടുക്കാനും അൽപ്പമൊന്ന് ഇരുത്തി ചിന്തിക്കാനും എന്നെ ഈ കഥകൾ പ്രചോദിപ്പിച്ചു.
ജീവിതത്തിലെ പ്രധാന അവസ്ഥകളെല്ലാം തന്നെ പെയിന്റ് ബ്രഷ് കൊണ്ട് കോറിയിടുന്ന പോലെ അവിടെ ഇവിടെ ഒക്കെ മനോഹരമായി തൊട്ടു മിനുക്കിയിട്ടുണ്ട്. പ്രണയം, നഷ്ടം, മരണം, സ്വാതന്ത്ര്യ ബോധം, ജൈവീക ചോദനകൾ, അടക്കി നിർത്തിയ തേങ്ങലുകൾ, വിപ്ലവാത്മകത, അടിച്ചമർത്തലുകൾ ഒക്കെ ഇന്നത്തെ കേരളത്തെ സാക്ഷി നിർത്തി നമ്മോട് സംവദിക്കുന്നു. ഇന്നത്തെ ലോകം കൃത്യമായി നിരീക്ഷിച്ഛ്.. “ഹേയ് മനുഷ്യാ, നീ ഇന്ന് ഇതാണ്.. ഒന്ന് ആലോചിച്ചു നോക്കിയേ..” എന്ന് പറയാതെ പറയുന്നുണ്ട് കഥാകാരി.
സാമൂഹിക വിമർശനം, ഫെമിനിസം, ഇരുണ്ട കാലത്തിൻ്റെ തിരുശേഷിപ്പുകൾ എടുത്തെറിയാൻ ഉള്ള ആഹ്വാനം, നഷ്ടമായ നന്മകൾ, തുറന്നു വിടേണ്ട ഇഷ്ടങ്ങൾ ചോദനകൾ, റെസിസ്റ്റൻസ് എന്ന വാക്കിൻ്റെ പ്രാധാന്യം, സമൂഹത്തിൽ അലിഞ്ഞു ചേർന്ന കാപട്യം ഇങ്ങനെ കാലികവും അനാദിയുമായ നിരവധി കാര്യങ്ങൾ കടന്നു പോകുന്നു വാക്യങ്ങളിലൂടെ.
കഥകളിലെ ഭാഷ, നർമ്മം, വേദന, ചിന്ത ഇവയുടെ ഒക്കെ ആഴം അളന്നു തന്നെയാണ് കഥകൾ മുന്നേറുന്നത്. മണ്ഡല കാലത്തിലെ കേരള മനസ്സുകളിലെ സംഘർഷം, ഗംഗാ നഗറിലെ അഴുക്കു ചാലിൻ്റെ വിവരണം, ആംബ്രോസിൻ്റെ ക്ഷണക്കത്തിലെ അഡൾട്ട് ലാംഗ്വേജ്, പോത്തൻ വക്കീലിൻ്റെ വീട് അതിൻ്റെ സൂക്ഷ്മ അംശങ്ങളിലൂടെ നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത്.. ഇതൊക്കെ കഥാകാരിയുടെ ഭാഷാനിപുണത ശ്രദ്ധേയമാക്കുന്നു.
ലളിതമായ ഒരു പുസ്തകമായിട്ടും അൽപ്പമൊന്ന് കണ്ണടച്ച് ഓരോ കഥയും അവലോകനം ചെയ്താൽ ഗഹനമായ മറ്റൊരു വീക്ഷണ കോണും സമ്മാനിക്കുന്ന വാക്യങ്ങൾ. ചില കഥകൾ പൂർണമായും നമ്മൾ അനുഭവിച്ച സന്ദർഭങ്ങളും ബാക്കിയുള്ളത് നമ്മൾ കണ്ടു മറന്നു പോയ മുഹൂർത്തങ്ങൾ അടങ്ങിയവയും. നമ്മളിൽ നിന്നും അകലം പാലിക്കുന്ന ഒരു കഥ പോലും ഇല്ലെന്നുള്ളത് ആസ്വാദനം വളരെയധികം സാധ്യമാക്കുന്നു.
ഉറുമി വായിച്ചു ഞാൻ മറന്നു പോയ സൗഹൃദങ്ങൾ ചികഞ്ഞെടുത്തു പുനഃസംയോജനം സാധ്യമാക്കി. പോത്തൻ വക്കീൽ നല്ല ഒരു പാർട്ണർ എന്നിൽ ഉണ്ടോ എന്ന് ചിന്തിപ്പിച്ചു. കറുത്ത മറിയ “കാഴ്ച വിശാലമാക്കെടോ” എന്ന് പറഞ്ഞത് പോലെ. ആംബ്രോസ് പഴയ കാലത്തെ നേരമ്പോക്കുകൾ തിരിച്ചു തന്നു ഒരു ചിരി സമ്മാനിച്ചു. മണ്ഡല കാലത്തെ പ്രണയം നമ്മളൊക്കെ കടന്നു പോയ അടക്കിപിടിച്ച പൊള്ളത്തരങ്ങളുടെ നഷ്ടമായ എന്നാൽ തിരികെ പിടിക്കേണ്ട നന്മകളുടെ മനുഷ്യൻ എന്ന വാക്കിൻ്റെ പ്രാധാന്യം അരക്കിട്ട് ഉറപ്പിക്കുന്നു. പലതിലും ഉണ്ടായിരുന്ന എന്നെ ഞാൻ തിരിച്ചറിഞ്ഞു അഥവാ “തിരികെ” ആ കാലത്തേക്ക് കൂടണിയാൻ എന്നെ സഹായിച്ചു.
മനസ്സിനെ വളരെയധികം സ്വാധീനിക്കാൻ തക്ക ആഴവും പരപ്പും ഒളിഞ്ഞു നിലാവിൽ ശാന്തമായി തെളിഞ്ഞു കിടക്കുന്ന ഒരു ചെറു തടാകം പോലെ നമ്മെ ഒക്കെ “തിരികെ” ക്ഷണിക്കുന്നു….
GOURI
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂