ഞങ്ങളുടെ വടക്കൻ കളരി..
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം..
പൂപോലഴകുള്ളൊരായിരുന്നു..
ആണുങ്ങളായി വളർന്നോരെല്ലാം..
അങ്കം ജയിച്ചവരായിരുന്നു..
കുന്നത്തു വെച്ച വിളക്കുപോലെ..
ചന്ദനക്കാതൽ കടഞ്ഞപോലെ..
പുത്തൂരം ആരോമൽ ചേകവരോ..
പൂന്തിങ്കൾ മാനത്തുദിച്ചപോലെ…
ഉദിച്ചപോലെ…
സംഗതി ശരി തന്നെയാണ്. പഴമ്പാട്ടുകളിൽ നമ്മൾ കേട്ടു പരിചയിച്ച ആരോമൽ ചേകവരുടെയും ഉണ്ണിയാർച്ചയുടെയും തച്ചോളി ഒതേനൻ്റെയും കായംകുളം കൊച്ചുണ്ണിയുടെയും വീറും വാശിയും ചൂടും ചൂരും ഉയിരും ഉശിരും നിറഞ്ഞു നിന്നിരുന്ന അതേ വടക്കൻ കളരി. തിരുന്നാവായ മാമാങ്ക തറയിലും വടക്കൻപാട്ടിലെ അങ്ക തട്ടിലും ചോരചിന്തിയ വീറിൻ കളരി. ഉറ്റവരെയും ഉടയവരെയും സംരക്ഷിക്കാനും വിജനമായ വഴികളിലൂടെ ഉള്ള അന്നത്തെ യാത്രകളിൽ ആത്മവിശ്വാസം പകരാനും കായികശേഷിക്കും വേണ്ടി വിണ്ണിലെ താരങ്ങളിൽ നിന്നും മണ്ണിലെ മനുഷ്യരിൽ ഇറങ്ങിവരാൻ പിന്നെയും നൂറ്റാണ്ടുകൾ. അടിതട എന്നതിൽ നിന്ന് ഉയർന്ന് തികഞ്ഞ ഒരു കലാരൂപത്തിൻ്റെ ഔന്നത്യത്തിൽ നിൽക്കുകയാണ് വടക്കൻ സമ്പ്രദായത്തിലുള്ള കളരിപ്പയറ്റ്. ഒരു അനുഭവം തന്നെയാണ് സ്നേഹിക്കുന്നവർക്കും അടുത്തറിഞ്ഞവർക്കും.
എന്തും അനുകരിക്കാൻ വെമ്പുന്ന ബാല്യകാലത്തിലെ സ്കൂൾ ദിനങ്ങൾ. മെൽബണിൽ, ഈഡൻ ഗാർഡനിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ചുവന്ന കുപ്പായത്തിൽ ഒക്കെ ചുറ്റിക്കറങ്ങിയ അതേ മനസ്സ് ഇടയ്ക്കിടെ വടക്കൻ പാട്ടുകളിലെ അങ്കത്തട്ടിലും കയറിയിറങ്ങി. കളരി പഠിക്കണം പഠിക്കണം എന്ന മോഹവുമായി ചെന്ന് കയറിയത് കുട്ടിക്കാലത്ത് ബസ്സിൽ ഇരിക്കുമ്പോൾ ഒരുപാട് കൗതുകമുണർത്തിയ തിരുവനന്തപുരം പാപ്പനംകോട് മാധവ മഠം സി വി എൻ കളരിയിൽ ആണ്. ദോഷം പറയരുതല്ലോ, കുട്ടിക്കാലത്തെ കുളം കര കളി പോലെ കരാട്ടെ, ജിം- ജിം കരാട്ടെ താളത്തിൽ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ ചാടി നോക്കിയിരുന്നു. ഒടുവിൽ അവിടെ എത്താൻ നിമിത്തമായത് സഹപാഠിയായിരുന്ന അരുൺ ആർ. വി. ആണ്.
കർപ്പൂരാഗ്നി വിളങ്ങിയ അഭൗമ പ്രകാശത്തിൽ അടക്കയും വെറ്റിലയും ദക്ഷിണ സമർപ്പിച്ചു, പൂത്തറ വണങ്ങി നേർ ചുവടുവച്ച് തുടക്കം. ആയുർവേദ വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടർ ഗൗതമൻ ഗുരുക്കൾ പകർന്നു തുടങ്ങിയ അറിവിൻ്റെ, ആത്മവിശ്വാസത്തിൻ്റെ അലകൾ, പഴയ തെക്കൻ തിരുവിതാംകൂറിൻ്റെ പത്മനാഭപുരത്തിനടുത്ത കൊല്ലംകോട് ദേശത്തു അദ്ദേഹത്തിൻ്റെ പിതാവായ ശ്രീരാമചന്ദ്രൻ നായർ ഗുരുക്കൾ പകർന്നു തുടങ്ങിയ കളരിപ്പയറ്റ് എന്ന മഹാനദിയുടെ വിജ്ഞാനത്തിൻ്റെ കൈവഴികൾ ഓരോന്നായി എന്നിലേക്കും.
കളരി ശാസ്ത്രം അനുസരിച്ച് കുഴി കളരിയുടെ മണ്ണുകൊണ്ടുണ്ടാക്കിയ കളരി തറയിൽ ഇറങ്ങുന്നതിനു പോലും ചിട്ടവട്ടങ്ങൾ നിർബന്ധം. മേലാസകലം നല്ലെണ്ണയും തലയിൽ വെളിച്ചെണ്ണയും പുരട്ടി കൗപീനം മാത്രം ധരിച്ച് കളരി തറയിലേക്ക്. അങ്ങനെ നിൽക്കുമ്പോൾ സ്വയം വടക്കൻപാട്ടിലെ കഥാപാത്രമായ പോലെ ഒരു തോന്നൽ. മെയ്താരി എന്ന് അറിയപ്പെടുന്ന കാലിൻ്റെ വ്യായാമ മുറകളാണ് ആദ്യം. വായ്ത്താരികൾ അനുസരിച്ച് ഇടതു നേരെ ഉയർത്തി വലതു നേരെ ഉയർത്തി വലിഞ്ഞമർന്നു നിവർന്നു (കായംകുളം കൊച്ചുണ്ണി നിവിൻ പോളിയെ പോലെ). നല്ലെണ്ണയും വെളിച്ചെണ്ണയും വിയർപ്പും ചെമ്മണ്ണും പറ്റിപ്പിടിച്ചു ഓരോ ചുവടും വലിഞ്ഞമരുമ്പോൾ ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയുമൊക്കെ കൂടെ വന്നത് പോലെ..
അവയ്ക്ക് ശേഷം മെയ് കണ്ണാവുക എന്ന അവസ്ഥയിലേക്ക് എത്താനായി വിവിധതരം മെയ്പ്പയറ്റ്. എൻ എസ് മാധവൻ്റെ ഹിഗ്വിറ്റ പോലെ കൈകൾ വിരിച്ച് ഗോൾമുഖത്ത് ഏകാന്തനായി ശ്രദ്ധയോടെ കാൽപന്ത് കാത്തുനിൽക്കുന്ന അതേ ഏകാഗ്രതയും ശ്രദ്ധയും സ്വായത്തമാക്കും പോലെ. ശരീരവും കണ്ണും ഏത് ദിശയിലേക്കും വേഗത്തിൽ എത്താൻ ആയിട്ട് ആണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മമായി നോക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള പല മൃഗങ്ങളുടെയും ആക്രമണ നിലകൾ ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. പുറമേ നോക്കുമ്പോൾ നിസ്സാരമെന്നു തോന്നാമെങ്കിലും ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകുന്ന വിധത്തിൽ വിശേഷപ്പെട്ട ഒരു തളർച്ച പ്രധാനം ചെയ്യുന്നതാണ് ഇവ. അവസാനം തച്ചു വളയൽ.. അതോടെ ക്ഷീണം ഒക്കെ മാറും. ദിവസത്തെ പരിശീലനം കഴിഞ്ഞ് അവിടെ നിന്നു തന്നെയുള്ള തണുത്ത ജലത്തിൽ കുളി കഴിയുമ്പോൾ!!! ആഹാ അന്തസ്സ്!!!
ഗൗതമൻ ഗുരുക്കൾ കൂടാതെ അനുഭവസമ്പത്തുള്ള ഏതു വിദ്യാർത്ഥിക്കും താരതമ്യേന പുതുതായി വരുന്ന വിദ്യാർഥികൾക്ക് വിദ്യ പകർന്നു കൊടുക്കാൻ അനുവാദമുണ്ട്. അങ്ങനെ അവിടെ ഗുരുക്കൾ വിരലിൽ ഒതുങ്ങില്ല – മിഥുൻ, നവനീത്, രാജീവ്, അമൽ…എന്നിങ്ങനെ നീണ്ടുപോകുന്നു നിര!
കോൽത്താരി ഹൃദ്യസ്ഥമാക്കി എന്ന് ഉറപ്പു വരുന്ന വിദ്യാർഥികൾക്ക് അങ്കത്താരി എന്ന പരിശീലനം തുടങ്ങുന്നു. വിവിധ തരം ലോഹങ്ങൾ കൊണ്ട് ഉണ്ടാക്കിയ ആയുധങ്ങൾ ഇതിലുൾപ്പെടുന്നു. കഠാര, വാൾ, കുന്തം, തുടങ്ങി ഉറുമി വരെ ഇവ എത്തുന്നു. ഭാഗ്യം ലഭിച്ചവർക്ക് മാത്രമേ എല്ലാവിധ ആയുധങ്ങളും കൈകൊണ്ട് തൊടാൻ പോലുമുള്ള അവസരം കിട്ടുകയുള്ളൂ. അത്യന്തം അപകടകരവും ആയതിനാൽ തന്നെ വളരെയധികം ശ്രദ്ധ വേണ്ടതുമാണ് അങ്കത്താരി. ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും ആയുധമെടുക്കാൻ പാകമായി എന്ന ബോധ്യം ഉണ്ടാകുന്ന ദിനത്തിൽ മാത്രമേ അവ ലഭിക്കുകയുള്ളൂ. സാധാരണ ഒരു വിദ്യാർഥിക്ക് ഈ അവസ്ഥ വരെ എത്താൻ പ്രയാസമില്ല എന്ന് കരുതിയാലും കളരി വിദ്യാഭ്യാസം ഇവിടെ തുടങ്ങുന്നതേയുള്ളൂ.
അടുത്തതായി കൈപോര്. ആയുധമില്ലാത്ത അവസ്ഥയിലും എതിരാളിക്ക് ഒരു സാധ്യത പോലും കൊടുക്കാതെ സുരക്ഷയ്ക്ക് ഉപകരിക്കുന്ന കൈമുറകൾ. ശേഷം കളരിയിലെ വിവിധ ചികിത്സാ മുറകൾ ആണ്. ഉഴിച്ചിൽ പോലുള്ള ചിലത് ശിഷ്യന്മാർക്കും കൂടെ പരിശീലിപ്പിക്കുന്നു. ഏറ്റവുമൊടുവിലത്തെ അവസ്ഥയാണ് മർമ്മ ജ്ഞാനം. ഒരു തലമുറയിൽ ഒരാൾക്ക് ഒക്കെ മാത്രമാകും അങ്ങനെ ഒരു ഭാഗ്യം കിട്ടുക. അങ്ങനെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കാവുന്ന ഒരിക്കലും അവസാനിക്കാത്ത, അഭ്യസിക്കും തോറും കൂടുതൽ ആവശ്യപ്പെടുന്ന വടക്കൻ കളരിയിലെ ഒരു കണ്ണിയാകാനുള്ള ആഗ്രഹവുമായി ആബാലവൃദ്ധം വിദ്യാർത്ഥികൾക്കൊപ്പം ഈ ഞാനും കൊറോണ കാലത്തിനു ശേഷം കളരിയിലേക്ക് ഇറങ്ങുന്ന ദിനത്തിനായ് കാത്തിരിക്കുന്നു. ഈ കൊറോണ കാലത്ത് എനിക്കു ഏറ്റവും മിസ്സ് ആകുന്ന പൊതുവിടം..
ആരോഗ്യധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ. ശാരീരിക ശേഷി ഉയർത്തി രോഗത്തെ പ്രതിരോധിക്കാൻ മണ്ണും വായുവും വിയർപ്പും അലിഞ്ഞു ചേരുന്ന ലോകത്തിലെ ഏറ്റവും പ്രാചീനമായവയിൽ ഒന്നായ ഈ ആയോധന കല തുണയാകട്ടെ. കെട്ട കാലത്തു സ്ത്രീ ശാക്തീകരണത്തിനും നമ്മുടെ പെൺകുട്ടികളിലേക്ക് ഇവ പകരാം.
“കുഴലിൽ തെറുത്തൊരു കച്ചയത്
പന്തുപോലെയങ്ങ് ചുരുട്ടിയത്
ആകാശംചൂണ്ടിയെറിയുന്നുണ്ട്
പകിരിതിരിഞ്ഞങ്ങുകെട്ടികച്ച
വടക്കൻ ഞെറിവെച്ചും ഞാത്തുവെച്ചും
തെക്കൻഞ്ഞെറിവച്ചും കൂന്തൻവെച്ചും
ആനമുഖം വെച്ചുകെട്ടികച്ച
കുതിരമുഖംവെച്ചഴകുനീട്ടി
പതിനെട്ടുഞ്ഞെറിവച്ചുകെട്ടികച്ച
അങ്കവാലങ്ങു ഉഴിഞ്ഞുകെട്ടി”
ഇച്ചിരി കൂടെ മൂത്തു ചന്തുവിൻ്റെ അഭ്യാസങ്ങൾ കാണാൻ കിടക്കുന്നെ ഉള്ളൂ… മുണ്ടും കച്ചയും മുറുക്കി ഇനി കാണും വരെ….
GINU | ARUN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Good Article